HESS-PWC-E Mobility-Electric Bus
E mobility എന്ന പേരിൽ ഇലക്ട്രിക് ബസ്സുകൾ വാങ്ങാൻ ഉള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിൽ വൻ അഴിമതി ഉണ്ട് എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെ ശരിവെക്കുന്നതാണ് HESS എന്ന സ്വിറ്റ്സർലൻഡ് ആസ്ഥാനമായ വാഹന നിർമാണ കമ്പനിയുടെ വെബ്സൈറ്റിലെ ചിത്രങ്ങൾ. HESS എന്ന വാഹന നിർമാണ കമ്പനിയുമായി സംസ്ഥാന സർക്കാർ കരാർ ഒപ്പിടാൻ ഉള്ള നീക്കങ്ങൾ നടന്നിരുന്നു എന്നും എന്നാൽ അന്നത്തെ ചീഫ് സെക്രട്ടറിയുടെ എതിർപ്പിനെ തുടർന്നു അത് പാളിപ്പോയി എന്നും ആണ് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നത്. അതിനുശേഷം സംസ്ഥാന സർക്കാർ ഒരു കോൺസൾട്ടിങ് കമ്പനിയെ മുന്നിൽ നിർത്തി അതേ ഹെസ് എന്ന കമ്പനിക്ക് ഇപ്പോൾ കരാർ നൽകാൻ ഉള്ള നീക്കങ്ങൾ ആണ് നടക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്ബന്ധബുദ്ധിയാണ് ഇതിനു പിന്നിൽ എന്നും ക്യാബിനറ്റ് അറിയാതെ വകുപ്പ് മന്ത്രി അറിയാതെ നടക്കുന്ന ഈ തീരുമാനങ്ങൾ വൻ അഴിമതി ആണ് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുന്നു.
" HESS " എന്നത് സ്വിറ്റ്സർലൻഡ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരാഗോള വാഹനനിർമാണക്കമ്പനിയാണ്. ഇലക്ട്രിക് ബസ്സുകൾ നിർമിക്കുന്ന ഒരു സ്ഥാപനം കേരളത്തിൽ തുടങ്ങുന്നതിനായി മുമ്പോട്ടു വന്ന കമ്പനിയാണ് ഇവർ എന്നാണ് സർക്കാരിൻറെ അവകാശവാദം. എന്നാൽ കേരളത്തിലെ ഇ-മൊബിലിറ്റി സാധ്യതകളും വിപണി മൂല്യവും മുന്നിൽ കണ്ടു ഉപാധിരഹിതമായട്ടാണ് ഈ കമ്പനി കേരളത്തിൽ വരുന്നത് എങ്കിൽ ഇത് തീർച്ചയായും ആശാവഹം ആയിരുന്നു എന്നാൽ ഇവിടെ സർക്കാർ ഒത്താശയോടെ കൊള്ളലാഭം കൊയ്യാൻ ആണ് ഇവരുടെ ശ്രമം.
പൊതുമേഖലാ സ്ഥാപനമായ KAL മായി ചേർന്ന് HESS രൂപം കൊടുക്കുന്ന സംയുക്ത സംരംഭമാണ് കേരളത്തിൽ ബസ്സുകൾ നിർമ്മിക്കുക. നിർമാണം എന്ന് പറയാൻ കഴിയില്ല കാരണം സ്വിറ്റ്സർലാൻഡിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സ്പെയർപാർട്സുകൾ കേരളത്തിൽ അസംബിൾ ചെയ്യാനാണ് നീക്കം.
അതോടൊപ്പം ഏതാണ്ട് 6000 കോടി രൂപ മുടക്കി സംസ്ഥാന സർക്കാർ അഞ്ചുവർഷം കൊണ്ട് ഇവരിൽനിന്ന് 3000 ബസ്സുകൾ വാങ്ങിച്ചിരിക്കണം എന്ന ഉപാധിയിന്മേലാണ് ഇവിടെ നിക്ഷേപം നടത്താം എന്ന് HESS സമ്മതിച്ചിരിക്കുന്നത്.
ഇവിടെ ഏറ്റവും അടിസ്ഥാനപരമായ മനസ്സിലാക്കേണ്ടത് 3000 ബസ്സുകൾ ഈ പറഞ്ഞ വിലയ്ക്ക് വാങ്ങാനുള്ള സാമ്പത്തികശേഷി നമുക്ക് ഇല്ല എന്നുള്ളതാണ്. ഒരു സ്വകാര്യ കമ്പനി കേരളത്തിൽ വച്ച് ബസ് നിർമ്മിക്കുന്നു എന്ന് കരുതി അവർ പറയുന്ന വിലയ്ക്ക് ബസ്സുകൾ വാങ്ങാനുള്ള തീരുമാനം അശാസ്ത്രീയമാണ് അതിന് ആഗോള ടെൻഡർ അനിവാര്യമാണ്.
മാത്രമല്ല നിലവിലെ സാഹചര്യത്തിൽ ഈ ബസ്സുകൾ കേരളത്തിൽ ഓടിക്കുന്നത് ലാഭകരമല്ല.ഏതാണ്ട് 24 മുതൽ 26 രൂപ വരെ ഒരു കിലോമീറ്ററിന് നഷ്ടം വരും കണ്ടക്ടർ ഇല്ലാതെ സർവീസ് നടത്തിയാൽ പോലും 20 രൂപ നഷ്ടം വരും അതായത് 2025 ആകുമ്പോഴേക്കും 540 കോടി രൂപയാണ് വർഷംതോറും സർക്കാർ ഖജനാവിന് നഷ്ടം.
മാത്രമല്ല ഇവിടെ രൂപീകരിക്കുന്ന സംയുക്ത സംരംഭഓഹരി അനുപാതം HESS -51 % , KAL - 49 % എന്ന രീതിയിലാണ്. അതായത് നയപരമായ കാര്യങ്ങളിൽ സർക്കാരിന് പങ്കില്ല. ബസുകളുടെ വിലനിർണയവും ഇതിൽപ്പെടും. മുൻമാതൃകകൾ ലഭ്യമല്ലാത്ത ഇത്തരം പദ്ധതികളിൽ സർക്കാർ ആദ്യം ചെയ്യേണ്ടത് ഡി പി ആർ തയ്യാറാക്കുക എന്നതാണ്. കേരളത്തിന്റെ ഭൂപ്രകൃതിയ്ക്കും, സാമ്പത്തിക സ്ഥിതിക്കും ഇത് അനുയോജ്യമാണോ എന്ന് പരിശോധിക്കാൻ കൂടിയാണ് ഇത്തരം ഒരു പ്രായോഗികതാ പഠനം നടത്തുന്നത്. അതിനു ശേഷം ആഗോള ടെൻഡർ നടപടികൾ പൂർത്തിയാക്കി വേണം കമ്പനിയെ തിരെഞ്ഞെടുക്കാൻ. എന്നാൽ ഇവിടെ നേരെ തിരിച്ചാണ് കാര്യങ്ങൾ സംഭവിച്ചിരിക്കുന്നത് ആദ്യം തന്നെ ഇഷ്ടക്കാരായ കമ്പനിയുമായി കരാർ ഉറപ്പിച്ച ശേഷം അതിനെ ധനവകുപ്പും, ചീഫ് സെക്രട്ടറിയും എതിർത്തപ്പോളാണ് അവരുടെ എതിർപ്പിനെ മറികടക്കുന്നതിന് DPR തയ്യറാക്കാൻ തീരുമാനിച്ചത്. ആവശ്യമുള്ളത് പോലെ ഇത്തരം റിപ്പോർട്ടുകൾ നിർമിച്ചു നൽകിയതിന്റെ പേരിൽ SEBI യുടെ വിലക്ക് നേരിട്ട കമ്പനിയെ തന്നെ ഇതിനായി സർക്കാർ തിരഞ്ഞെടുത്തു എന്നതാണ് മറ്റൊരു വിരോധാഭാസം. യാതൊരു സുതാര്യതയും ഇല്ലാതെയാണ് ഇക്കാര്യത്തിൽ കേരള സർക്കാർ പ്രവർത്തിച്ചിരിക്കുന്നത് എന്ന് ഒറ്റ നോട്ടത്തിൽ തന്നെ കാണാവുന്നതാണ്.
സെബി രണ്ട് വർഷത്തേക്ക് നിരോധിച്ച പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ്(PWC)എന്ന ഈ കമ്പനിക്ക് എതിരെ സത്യം കുംഭകോണത്തിൽ അടക്കം ഗുരുതരമായ 9 കേസുകള്‍ നിലിൽക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ ഈ കൺസൾട്ടൻസി കരാർ നൽകിയിരിക്കുന്നത്.പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് അഥവാ PwC എന്ന കമ്പനിയുടെ പേര് ഇന്ത്യയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടത് സത്യം കുംഭകോണ സമയത്താണ്. 2009-ലാണ് സത്യം കമ്പ്യൂട്ടേഴ്സില്‍ നടന്ന സാമ്പത്തികത്തട്ടിപ്പിനെക്കുറിച്ച് രാജ്യമറിയുന്നത്. സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ആന്‍ഡ് ബോര്‍ഡ് ഓഫ് ഇന്ത്യ (SEBI) നടത്തിയ അന്വേഷണത്തില്‍ 7,800 കോടി രൂപയുടെ വെട്ടിപ്പ് നടന്നതായി കണ്ടെത്തി. ഈ സമയം PwC യുടെ ഇന്ത്യന്‍ കമ്പനിയായ PW ബാംഗ്ലൂരായിരുന്നു സത്യം കമ്പ്യൂട്ടേഴ്സിന്റെ ഓഡിറ്റ് നടത്തിയത്. അതേത്തുടര്‍ന്ന് 2018-ല്‍ SEBI ഓഡിറ്റിങ് അടക്കമുള്ള പ്രവൃത്തികളില്‍ നിന്ന് PwCയെ ഇന്ത്യയില്‍ വിലക്കിയിരുന്നു.വിലക്ക് ഈ വര്‍ഷം മാര്‍ച്ച് 31-ന് അവസാനിച്ചു.എന്നാൽ 2009-ല്‍ നടന്ന വെട്ടിപ്പ് ആദ്യത്തെയും അവസാനത്തേതും ആയിരുന്നില്ല. ഏറ്റവുമാദ്യ കേസ് ഗ്ലോബല്‍ ട്രസ്റ്റ് ബാങ്കുമായി ബന്ധപ്പെട്ടതായിരുന്നു. ബാങ്ക് നടത്തിയ സാമ്പത്തിക വെട്ടിപ്പിനെക്കുറിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയോട് (ICAI) റിസര്‍വ് ബാങ്കാണ് ആദ്യം പരാതിപ്പെട്ടത്. പിന്നീട് റിസര്‍വ് ബാങ്കും ഐ.സി.എ.ഐയും കോടതിയിലും പോയിരുന്നു. ഗ്ലോബൽ ട്രസ്റ്റ് ബാങ്കിന്റെ ഓഡിറ്റ് നടത്തിയത് PwCയായിരുന്നു.അടുത്തത് 2010-ലാണ്. ഇന്ത്യ ഇന്ന് സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചിരിക്കുന്ന വിജയ് മല്യയുടെ യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡില്‍ 2010-2013 കാലയളവില്‍ 2,100 കോടിയുടെ വെട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 2010-11 സാമ്പത്തികവര്‍ഷം കമ്പനിയുടെ ഓഡിറ്റ് നടത്തിയതും പ്രൈസ് വാട്ടർ ഹൌസ് എന്ന PwCയാണ്.
അതിനിടെ മുഖ്യമന്ത്രിക്ക് എതിരെ കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയുടെ ഫേസ്ബുക്ക് പോസ്റ്റും ശ്രദ്ധേയമായി. മുഖ്യമന്ത്രിയോട് ഏതാനും ചോദ്യങ്ങളുമായാണ് അദ്ദേഹം പോസ്റ്റിട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം....
***********----------------------------****************-
സൂസൻ തോമസിനെ അറിയുമോ മുഖ്യമന്ത്രീ ?
സ്വിസ് കമ്പനിയുമായി ബസ് വാങ്ങാന്‍ ധാരണയായില്ല എന്ന് വാര്‍ത്താക്കുറിപ്പ് എഴുതും മുമ്പ് മുഖ്യമന്ത്രിയുടെ 36 ലക്ഷത്തിന്‍റെ പിആര്‍ ജീവനക്കാര്‍ അല്‍പം ഗൃഹപാഠം ചെയ്യേണ്ടിയിരുന്നു.....
ഹെസ് കമ്പനിയുടെ വെബ്സൈറ്റില്‍ ജൂണ്‍ 2019 ല്‍ നടന്ന ധാരണാപത്രം ഒപ്പിടലിന്‍റെ വാര്‍ത്തയും ചിത്രവും ഇപ്പോഴും കാണാം. ......
ഹെസ് സിഇഒ അലക്സ് നായിഫ്, മലയാളിയായ സ്വിസ് രാഷ്ട്രീയ നേതാവ് സൂസന്‍ വോണ്‍ സൂറി തോമസ്, ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ തുടങ്ങിയവര്‍ വേദിയിലിരിക്കുന്ന ചിത്രം സഹിതമാണ് വാര്‍ത്ത......
കേരളത്തിനായി 3000 ഇലക്ട്രിക് ബസുകള്‍ നിര്‍മിക്കാനുള്ള ധാരണാപത്രത്തില്‍ ഒപ്പിട്ടു എന്നാണ് കമ്പനി അവകാശപ്പെടുന്നത്........
ബെലാഹില്‍ നിന്നുള്ള സാങ്കേതിവിദഗ്ധരുടെ സഹായത്തോടെ ബസുകള്‍ കേരളത്തില്‍വച്ച് അസംബിള്‍ ചെയ്യാനാണ് തീരുമാനം എന്നും വാര്‍ത്തയില്‍ പറയുന്നു.......
മുഖ്യമന്ത്രിയാണോ ഹെസ് കമ്പനിയാണോ കള്ളം പറയുന്നത് ?
സ്വിറ്റ്സര്‍ലന്‍ഡിലെ പ്രാദേശിക രാഷ്ട്രീയനേതാവും കോഴിക്കോടുകാരിയുമായ സൂസന്‍ വോണ്‍ സൂറി തോമസിന് ഇതിലെന്താണ് പങ്ക് ......?
ജൂലൈ ഒന്നിന് ദേശാഭിമാനി പ്രസിദ്ധീകരിച്ച സൂസന്‍ തോമസിന്‍റെ അഭിമുഖത്തില്‍ ഈ ഇടപാടിനെക്കുറിച്ച് ഒന്നും പറയാത്തതെന്ത്.........?
അണിയറക്ക് പിന്നിലെ നാടകങ്ങള്‍ ഒന്നിനു പിറകെ ഒന്നായി വെളിച്ചത്തുവരും…...
കാത്തിരിക്കുക…...
ജ്യോതികുമാർ ചാമക്കാല
Post a Comment